കയ്ക്കും മധുരം
ചെറുകഥ കയ്ക്കും മധുരം കായലിന്റെ തീരത്ത് കാറ്റുകൊള്ളാൻ വരുന്നവർക്കു വേണ്ടി ഉണ്ടാക്കിയിട്ടിട്ടുള്ള പഴയ സിമന്റ് ബെഞ്ചിൽ നാരായൺ ത്രിപാഠി വന്നിരുന്നു. സന്ധ്യ മയങ്ങാറായിട്ടും ബെഞ്ചിൽ ചെറുതായ , എന്നാൽ സുഖമുള്ള ചൂടുണ്ട്. ദൂരെ കായലിലേക്ക് നോക്കി. മറുകര കാണാൻ പറ്റാത്തപോലെ ആകാശം നീലയും ചുവപ്പും കലർന്ന നിറമുള്ള ഒരു പരവതാനി കായലിലേക്ക് ഇറക്കിയിരിക്കുകയാണു. പരവതാനിക്കപ്പുറം , വിട്ടുപിരിയാൻ തയ്യാറായി നില്ക്കുന്ന പകലിന്റെ ചുവന്ന കണ്ണീർ എല്ലായിടത്തും പരന്നുകൊണ്ടിരിക്കുന്നു. കൃത്രിമക്കാലുകൾ രണ്ടും ഊരിയെടുത്ത് ബെഞ്ചിന്മേൽ വച്ചിട്ട് രണ്ട് കാൽമുട്ടുകളിലും തടവി. കുറേയധികം ദൂരം നടന്നുവന്നതിന്റെ ക്ഷീണം ഉണ്ടായിരുന്നു. അയാൾ ചുറ്റിനും നോക്കി. മിക്ക ബെഞ്ചുകളിലും ഒന്നും രണ്ടും വീതം ആളുകൾ ഇരിക്കുന്നുണ്ട്. കൂട്ടത്തിൽ ചില യുവമിഥുനങ്ങളും ഉണ്ട്. കുറച്ച് ചെറിയ കുട്ടികൾ കമ്പിവേലിയിൽ പിടിച്ചുനിന്ന് ചെങ്കിരണങ്ങളെ ആവാഹിച്ചുകൊണ്ടിരിക്കുന്ന ലോലവും ശാന്തവുമായ തിരകളുടെ ഭംഗി ആസ്വദിക്കുന്നു. ഇപ്പോൾ കായൽജലത്തിലേക്ക് മുങ്ങാംകുഴിയിടാൻ ക്രമേണ താഴ്ന്നുകൊണ്ടിരിക്കുന്ന സൂര്യൻ തന്റെ ചുവപ്പുനിറം മുഴുവനും കലക്കി നനുത്ത...